കോന്നി താലൂക്ക് ഓഫിസില്‍ അവധിയെടുത്ത് ഉല്ലാസയാത്ര; ഔദ്യോഗികമായി അവധിയെടുത്തവര്‍: കലക്ടറുടെ റിപ്പോര്‍ട്ട്

കോന്നി താലൂക്ക് ഓഫിസില്‍ അവധിയെടുത്ത് ഉല്ലാസയാത്ര; ഔദ്യോഗികമായി അവധിയെടുത്തവര്‍: കലക്ടറുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഔദ്യോഗികമായി അവധി എടുത്തവരാണ് ഉല്ലാസയാത്രയ്ക്ക് പോയവരെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ അവധി ഓഫീസില്‍ എത്തിയ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോര്‍ട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്.
കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാന്‍ നീക്കമുണ്ട്. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്‍കാമെന്നതില്‍ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം. ഇന്ന് ചേരുന്ന റവന്യു സെക്രേട്ടറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

കോന്നി താലൂക്ക് ഓഫിസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഓഫിസില്‍ എത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എം.എല്‍.എ കെ.യു ജനീഷ്‌കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ക്ഷുഭിതനായതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.

ജീവനക്കാരുടെ കൂട്ട അവധിയില്‍ ഇടപെട്ട എം.എല്‍.എയും ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് പോരും വിമര്‍ശനങ്ങളുമുണ്ടായ സ്ഥിതി പിന്നീടുണ്ടായി. കെ.യു ജനീഷ് കുമാറിന്റെ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമര്‍ശനവുമായി ഡെപ്യുട്ടി തഹസില്‍ദാര്‍ എം.സി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *