രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നത്: അനു ചാക്കോ

രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ നല്‍കിയ സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നത്: അനു ചാക്കോ

കോഴിക്കോട്: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച സ്ഥിതിവിവരക്കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ പറഞ്ഞു. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം 12 ലക്ഷത്തിലധികമാണെന്ന വെളിപ്പെടുത്തലിലൂടെ രാജ്യത്ത് പിന്തുടരുന്ന ദേശീയ വിദ്യാഭ്യാസ നയം തികച്ചും പരാജയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരിക്കുകയാണ്.

സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ രാജ്യത്ത് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. രണ്ടാംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്താണ്.പ്രൈമറി തലത്തില്‍ ആകെ 930531 കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണ്. സെക്കന്‍ഡറി തലത്തില്‍ 322488 കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയന്നില്ല. ഇത് വിദ്യാഭ്യാസ വകുപ്പ് തന്നിരിക്കുന്ന കണക്കുകളാണെന്നും യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്‍ മടങ്ങ് ആണെന്നും അനു ചാക്കോ ചുണ്ടിക്കാട്ടി. സ്‌കൂളില്‍ ചേരാതിരിക്കുകയോ പകുതി വഴിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങി പോവുകയോ ചെയ്ത കുട്ടികളുടെ കണക്കാണിത്.

21ാം നൂറ്റാണ്ടിലും രാജ്യത്തെ കുട്ടികളുടെ സ്ഥിതി ഇത്ര പരിതാപകരമാണെന്നത് ലോക രാഷ്ട്രങ്ങളു മുന്നില്‍ ഇന്ത്യയ്ക്ക് തികച്ചും അപമാനകരമാണ്. എന്നിട്ടും രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യയാക്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് പ്രൈമറി തലത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 3,96,655 കുട്ടികളാണ് യു.പി യില്‍ പ്രൈമറി വിദ്യാഭ്യാസം ചെയ്യാനാവാതെ ജീവിക്കുന്നത്. ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ പ്രൈമറി തലത്തില്‍ 1,068,55 കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ലന്ന് അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാര്‍ സമ്മതിക്കുന്നു. ഗുജറാത്തില്‍ മാത്രം സെക്കന്‍ഡറി തലത്തില്‍ 36,522 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ എണ്ണം നാമമാത്രമാണെന്ന് രാജ്യ സഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പട്ടികയില്‍ അഭിമാനകരമായ സ്ഥാനം കേരളത്തിന് ലഭിക്കാന്‍ കാരണം ഇവിടെ വിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യമാണന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. രാജ്യത്ത് ,സ്‌കൂളിന് പുറത്തുള്ള മുഴുവന്‍ കുട്ടികളെയും സ്‌കൂളില്‍ എത്തിയ്ക്കാനും, സ്‌കൂളിന് പുറത്തുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കാനും കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അനു ചാക്കോ പറഞ്ഞു. ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ദേശീയ വിദ്യാഭ്യാസ നയം പുനര്‍വായനയ്ക്ക് വിധേയമാക്കണം. ദളിത് -ആദിവാസി പിന്നോക്ക വിരുദ്ധ മനോഭാവമുള്ള ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം തികച്ചും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക.

ഇന്നത്തെ നിലയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ ഒറ്റപ്പെട്ട ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടാവും. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ദളിത്, ആദിവാസി പിന്നോക്ക കുട്ടികളുടെ എണ്ണം വര്‍ധിക്കും. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും കൂടുതല്‍ പുരോഗമനപരവും ദളിത് -ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനകരവുമായ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *