ഭൂചലനത്തില്‍ ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും; മരണം 4300 കടന്നു, സഹായഹസ്തവുമായി ഇന്ത്യ

ഭൂചലനത്തില്‍ ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും; മരണം 4300 കടന്നു, സഹായഹസ്തവുമായി ഇന്ത്യ

  • മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചേക്കും: ലോകാരോഗ്യ സംഘടന

അങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു. തുര്‍ക്കിയില്‍ മാത്രം 2,900 പേര്‍ കൊല്ലപ്പെട്ടതായും 15,000ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക കണക്കനുസരിച്ച് തുര്‍ക്കിയില്‍ 2379 പേരും സിറിയയില്‍ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. നിരവധി പേരാണ് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

ആദ്യ ഭൂചലനത്തിനു പിന്നാലെ തുര്‍ക്കിയില്‍ രണ്ടു തുടര്‍ചലനങ്ങളും ഉണ്ടായി. 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ടു ഭൂചലനങ്ങള്‍ കൂടി ഉണ്ടായി. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ഭൂചലനത്തില്‍ ദുരിതത്തിലായ ഇരുരാജ്യങ്ങള്‍ക്കും സഹായവാഗ്ദാനവുമായി ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ദുരന്തനിവാരണത്തിനായി രണ്ടു എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെയാണ് ഇന്ത്യ നിയോഗിച്ചത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് സഹായവാഗ്ദാനം മുന്നോട്ടുവച്ചത്. ഇതിനകം 45 ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് വിശദീകരിച്ചു.

സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നിഗമനം. തുര്‍ക്കിയുടെ തലസ്ഥാന നഗരമായ അങ്കാറയിലും സമീപ നഗരങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് പ്രകമ്പനമുണ്ടായി. പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. അപായസാഹചര്യം മുന്‍നിര്‍ത്തി ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *