ഡിജിറ്റല്‍ കറന്‍സി ഏപ്രില്‍ ഒന്ന് മുതല്‍ കൊച്ചിയിലും

ഡിജിറ്റല്‍ കറന്‍സി ഏപ്രില്‍ ഒന്ന് മുതല്‍ കൊച്ചിയിലും

തിരുവനന്തപുരം: ഡിജിറ്റല്‍ കറന്‍സി ഇനി മുതല്‍ കേരളത്തിലും. കേരളത്തില്‍ ആദ്യമായാണ് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത്. കൊച്ചിയിലാണ് പരീക്ഷണടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ ഒന്ന് മുതല്‍ മുംബൈ, ബംഗളൂരു, ന്യൂഡല്‍ഹി, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലാണ് ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ആര്‍.ബി.ഐ ആരംഭിച്ചത്. ഇത് വന്‍ വിജയമാണെന്ന് കണ്ട് നാലു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു. അതിലൊന്നായാണ് കൊച്ചിയെ തിരഞ്ഞെടുത്തത്.

കൊച്ചിയില്‍ ബിസിനസുകാര്‍ക്കും തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ കറന്‍സി വാങ്ങാന്‍ കിട്ടുക. ഇതിനെ സി.യു.ജി അഥവാ ക്ളോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്നാണ് വിളിക്കുക. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്കുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, കോട്ടക് മഹീന്ദ്ര എന്നിവയ്ക്കും അടുത്ത ഘട്ടത്തില്‍ അനുവാദം കൊടുക്കും. കൊച്ചിയില്‍ ഡിജിറ്റല്‍ കറന്‍സി ലഭ്യമാകുമ്പോഴേക്കും എട്ടു ബാങ്കുകളില്‍ ഈ സൗകര്യമുണ്ടാകും.
സാധാരണ കറന്‍സിയുടെ അതേ വിലയാകും ഡിജിറ്റല്‍ കറന്‍സിക്കും, സ്വന്തം അക്കൗണ്ടിലെ പണം ഒരു പ്രത്യേക ആപ്പ് വഴി ഡിജിറ്റല്‍ വാലറ്റിലേക്ക് മാറ്റുമ്പോളാണ് ഇത് ഡിജിറ്റല്‍ കറന്‍സിയാവുക. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ കറന്‍സി പരസ്പരം കൈമാറാമെന്ന സൗകര്യമുണ്ട്. ഈ കൈമാറ്റങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍ പ്രതിഫലിക്കില്ല. ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളും ഡിജിറ്റല്‍ കറന്‍സിയും തമ്മിലുള്ള വ്യത്യാസം അതാണ്. അക്കൗണ്ട് ഉടമകളുടെ സ്വകാര്യതയെ സംരക്ഷിക്കാന്‍ വേണ്ടിയാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *