പക്ഷിപ്പനി: 3000ത്തോളം പക്ഷികളെ കൊന്നൊടുക്കി

പക്ഷിപ്പനി: 3000ത്തോളം പക്ഷികളെ കൊന്നൊടുക്കി

പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് നിയന്ത്രണം

തിരുവനന്തപുരം: അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് (9.1.2023 ) മുതല്‍ പക്ഷികളെ കൊന്നു തുടങ്ങി. മൃഗസംരക്ഷണ വകുപ്പിന്റെ എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നാളെയോടു കൂടി ഉദ്യമം പൂര്‍ത്തീകരിക്കും.
അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുമായാണ് മൃഗസംരക്ഷണ വകുപ്പ് പെരുങ്കുഴി പഞ്ചായത്തില്‍ പക്ഷിപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി പി.പി.ഇ കിറ്റുകളും മറ്റ് അനുബന്ധ സുരക്ഷാ ഉപകരണങ്ങളുമായി എട്ട് ആര്‍.ആര്‍.ടി ടീമുകളാണ് കള്ളിങ് ( ഉന്‍മൂലനം) ജോലികള്‍ ആരംഭിച്ചത്.

ഒരു വെറ്ററിനറി സര്‍ജന്‍, രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു അറ്റന്റര്‍ , രണ്ട് തൊഴിലാളികള്‍ എന്നിവരടങ്ങിയ ഒരു ടീമിനെ സഹായിക്കാനായി ഓരോ പഞ്ചായത്ത് അംഗത്തെയും നിയോഗിച്ചിച്ചിട്ടുണ്ട്. രോഗപ്രഭവ കേന്ദ്രത്തില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശത്തെ 3000 ത്തോളം പക്ഷികളെയാണ്  കൊന്നൊടുക്കുന്നത്. പക്ഷിപ്പനി പ്രഭവകേന്ദ്രമായ അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജംഗ്ഷന്‍ വാര്‍ഡി (വാര്‍ഡ് 15) ന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളായ റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ് (വാര്‍ഡ് 17) പൂര്‍ണമായും, പഞ്ചായത്ത് ഓഫീസ് വാര്‍ഡ് (വാര്‍ഡ്16), കൃഷ്ണപുരം വാര്‍ഡ് ( വാര്‍ഡ് 7 ), അക്കരവിള വാര്‍ഡ് (വാര്‍ഡ് 14), നാലുമുക്ക് (വാര്‍ഡ് 12)കൊട്ടാരംതുരുത്ത് (വാര്‍ഡ് 18) എന്നീ വാര്‍ഡുകള്‍ ഭാഗികമായും ഉള്‍പ്പെട്ട പ്രദേശങ്ങളിലെ മുഴുവന്‍ കോഴി, താറാവ്, മറ്റു അരുമ പക്ഷികളെയും ഉന്‍മൂലനം ചെയ്യും.

കൂടാതെ അവയുടെ മുട്ട , ഇറച്ചി, കാഷ്ഠം (വളം ) തീറ്റ എന്നിവ കത്തിച്ച് നശിപ്പിക്കുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ടി.എം.ബീനാ ബീവി അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും വളര്‍ത്തു പക്ഷികളില്‍ അസ്വാഭാവികമായി കൂട്ടമരണം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വിവരം അടുത്തുള്ള മൃഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ ഡോ.എ.കൗശിഗന്‍ ഐ.എ.എസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു കിലോമീറ്ററിന് ചുറ്റുമുള്ളതും ഒന്‍പത് കിലോമീറ്ററിന് പുറമെ ഉള്‍പ്പെടുന്നതായ കിഴുവിലം, കടക്കാവൂര്‍ കീഴാറ്റിങ്ങല്‍ ചിറയിന്‍കീഴ് , മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പറേഷനിലെ കഴക്കൂട്ടം (വാര്‍ഡ് 1 ), ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം എന്നിവയും ഉള്‍പ്പെടുന്ന സര്‍വൈലന്‍സ് സോണിന്റെ പരിധിയില്‍ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികള്‍ എന്നിവയുടെ കൈമാറ്റം, കടത്ത്, വില്‍പ്പന എന്നിവ നിരോധിച്ചതായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളില്‍ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്‍പന, നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനം ഉണ്ടായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *