സോളാര്‍ പീഡനക്കേസ്: തെളിവില്ല, ഉമ്മന്‍ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്

സോളാര്‍ പീഡനക്കേസ്: തെളിവില്ല, ഉമ്മന്‍ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ്

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐയുടെ ക്ലീന്‍ചിറ്റ്. പരാതിയില്‍ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കി.
ക്ലിഫ്ഹൗസില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സി.ബി.ഐ അറിയിച്ചു. കൂടാതെ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി. എന്നാല്‍, ഈ ആരോപണത്തിലും തെളിവുകളില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി വേണുഗോപാലിനും എ.പി അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

വന്‍വിവാദമായ സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *