സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും

സുലൈമാന്‍ സേട്ട് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിനും ഗോപിനാഥ് മുതുകാടിനും

കോഴിക്കോട്: ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ പേരില്‍ ഐ.എന്‍.എല്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ബ്രിട്ടാസിനും മജീഷ്യനും ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ എന്ന ഉദ്യമത്തിന് തുടക്കം കുറിച്ച ഗോപിനാഥ് മുതുകാടിനുമാണ് പുരസ്‌കാരങ്ങളെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

50,001രൂപ വീതം കാഷ് അവാര്‍ഡും ബഹുമതി ഫലകവുമാണ് പുരസ്‌കാരം. ഐ.എന്‍.എല്‍ പ്രവാസി ഘടകമായ യു.എ.ഇ, സൗദി ഐ.എം.സി.സിയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആദ്യ സുലൈമാന്‍ സേട്ട് പുരസ്‌കാരം 2019ല്‍ ഡോ.സെബാസ്റ്റിയന്‍ പോളിനാണ് നല്‍കിയത്. അഡ്വ. സെബാസ്റ്റിയന്‍ പോള്‍, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂര്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.

ഹ്രസ്വകാലത്തിനിടയില്‍ പാര്‍ലമെന്റിലെ മികച്ച പ്രകടനം വഴി ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മതനിരപേക്ഷ, ഇടതുനിരയിലെ ഉറച്ച ശബ്ദമായും തെളിച്ചമുള്ള നിലപാടിനുടമയായും മാറിയതിനാണ് ബ്രിട്ടാസിന് പുരസ്‌കാരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച ലക്ഷ്യമിട്ട് വ്യത്യസ്തവും സാഹസികവുമായ സംരംഭം ഏറ്റെടുത്തതിനാണ് ഗോപിനാഥ് മുതുകാടിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.സി.സി സൗദി പ്രസിഡന്റ് സഈദ് കള്ളിയത്ത്, കുഞ്ഞാവുട്ടി എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *