മാന്‍ഡോസ് തമിഴ്‌നാട് തീരം തൊട്ടു; തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും

മാന്‍ഡോസ് തമിഴ്‌നാട് തീരം തൊട്ടു; തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും

  • കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊട്ടു. രാത്രി 9.30 ഓടെ ചെന്നൈയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി മഹാബലിപുരത്താണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ണമായും കരയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദമായി മാറി. തീരമേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്രന്യൂനമര്‍ദം ആകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിശദമാക്കുന്നത്. 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവെള്ളൂര്‍ , കടലൂര്‍ വിഴുപ്പുറം റാണിപ്പേട്ട് തുടങ്ങിയ ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാന്‍ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതുച്ചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, തിരുവെച്ചൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി. ചെന്നൈയില്‍ വന്‍മരങ്ങള്‍ കടപുഴകി. മറീന ബീച്ചിന് സമീപമുള്ള റോഡുകളില്‍ വെള്ളം കയറി. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ഇന്നും നാളെയും തീരദേശങ്ങളോട് ചേര്‍ന്നുള്ള ജില്ലകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേ സമയം, ഡിസംബര്‍ 10 മുതല്‍ ഡിസംബര്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

10-12-2022: തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

തമിഴ്‌നാട്- പുതുച്ചേരി തീരം, തെക്കന്‍ ആന്ധ്രപ്രദേശ്, വടക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *