കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതിയാക്കിയുള്ള അന്വേഷണം മരവിപ്പിച്ച് പോലിസ്

കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതിയാക്കിയുള്ള അന്വേഷണം മരവിപ്പിച്ച് പോലിസ്

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കിയുള്ള കേസന്വേഷണം മരവിപ്പിച്ച് പോലിസ്. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ ആത്മഹത്യ ചെയ്ത കേസിലെ അന്വേഷണമാണ് പോലിസ് മരവിപ്പിച്ചത്. ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിലുള്ള നിയമപ്രശ്നമാണ് കാരണം. നിയമോപദേശം ലഭിച്ച ശേഷമേ അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ആലപ്പുഴ ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. മഹേശന്റെ കുടുംബം നല്‍കിയ ഹരജിയിലായിരുന്നു കോടതി വിധി. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കെ.എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങളിലാണ് കെ.കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ.കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.
മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *