പോലിസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; ഷാരോണ്‍ വധത്തില്‍ കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്മ

പോലിസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; ഷാരോണ്‍ വധത്തില്‍ കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്മ

  • ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി

തിരുവനന്തപുരം: ഷാരോണ്‍ വധത്തില്‍ പോലിസിന്റെ ഭീഷണിയെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതെന്ന് പ്രതി ഗ്രീഷ്മ കോടതിയില്‍. അച്ഛനേയും അമ്മയേയും കേസില്‍ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയില്‍ ഗ്രീഷ്മ മൊഴി നല്‍കി. കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലിസിനെതിരേ ആരോപണം ഉന്നയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്. തനിക്ക് ചില പരാതികള്‍ പറയാനുണ്ടെന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയോടാണ് ഗ്രീഷ്മ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ ജയില്‍ അധികൃതരോട് കോടതി നിര്‍ദേശിച്ചു.
അച്ഛനെയും അമ്മയെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കോടതി മുറിയിലുണ്ടായിരുന്ന മറ്റ് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തായ ഷാരോണിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഗ്രീഷ്മ കോടതിയില്‍ നേരിട്ട് പറഞ്ഞു. എന്നാല്‍ ഗ്രീഷ്മയുടെ ആരോപണം തള്ളുകയാണ് അന്വേഷണ സംഘം. പ്രതികള്‍ രക്ഷപ്പെടാനായി കോടതിയില്‍ മൊഴിമാറ്റുന്നത് സ്വാഭാവികമാണെന്നും ഗ്രീഷ്മക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *