മാലിന്യ സംസ്‌കരണ പ്ലാന്റ്: കോതിയില്‍ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍

മാലിന്യ സംസ്‌കരണ പ്ലാന്റ്: കോതിയില്‍ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍

  • കേസെടുത്ത് പോലിസ്

കോഴിക്കോട്: കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേയുള്ള സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കേസെടുക്കാന്‍ ചെമ്മങ്ങാട് പോലിസിനോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ജുവനൈല്‍ ആക്ട് പ്രകാരം സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ ചെമ്മങ്ങാട് പോലിസ് കേസെടുത്തു.

അതേസമയം, നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ സമരസമിതി പ്രഖ്യാപിച്ച പ്രാദേശിക ഹര്‍ത്താലിനെ തുടര്‍ന്ന് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുയാണ്. കോര്‍പറേഷനിലെ 57, 58, 59 ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹര്‍ത്താല്‍. കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മിക്കാനുള്ള കോര്‍പ്പറേഷന്‍ നീക്കത്തിനെതിരേ തുടര്‍ച്ചയായ രണ്ടാം ദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുദ്രാവാക്യം വിളികളോടെ റോഡില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലിസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയിരുന്നു.

സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റിയിരുന്നു. അമ്മയെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ കുട്ടി ശ്രമിച്ചതോടെയാണ് പോലിസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പോലിസ് ബലപ്രയോഗം നടത്തിയതിനെതിരേ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, യാതൊരുകാരണവശാലും പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.

Share

Leave a Reply

Your email address will not be published. Required fields are marked *