രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര നേതൃത്വം

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സി.പി.എം കേന്ദ്ര നേതൃത്വം. ഭാരത് ജോഡോയ്ക്ക് ദക്ഷിണ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്. എന്നാല്‍, ഭാരത് ജോഡോ യാത്രയെ സംബന്ധിച്ച് കേരള നേതൃത്വത്തെ തള്ളിയാണ് കേന്ദ്ര നേതൃത്വത്തിന്റെ പുകഴ്ത്തല്‍.
ഭാരത് ജോഡോ യാത്രയെ നേരത്തെ സി.പി.എമ്മിന്റെ കേരളാ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കണ്ടെയ്‌നര്‍ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് യുവ നേതാക്കളില്‍ പ്രമുഖനായ എം. സ്വരാജ് അടക്കം നടത്തിയത്. എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കളില്‍ നിന്നും യാത്രക്കെതിരെ വിമര്‍ശന സ്വരമുയര്‍ന്നിരുന്നു. യാത്രയുടെ കൂടുതല്‍ ദിവസങ്ങള്‍ കേരളത്തിലാണെന്നതിനെയും സി.പി.എം കേരളാ നേതൃത്വം രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളുടെ ഈ വിമര്‍ശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലില്ലെന്നതാണ് ശ്രദ്ധേയം.

‘രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരിയില്‍ നിന്നും ശ്രീനഗര്‍ വരെയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് ദക്ഷിണ ഇന്ത്യയില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പല നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശം.

നിലവില്‍ മഹാരാഷ്ട്രയിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. 70 ദിവസം കൊണ്ട് യാത്ര ആറ് സംസ്ഥാനങ്ങളും 30 ജില്ലകളും പിന്നിട്ടു. പദയാത്ര കശ്മീരിലെത്താന്‍ 1633 കി.മീറ്റര്‍ ബാക്കിയുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *