സുധാകരന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കും, സി.പി.എം സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ല: വി.ഡി സതീശന്‍

സുധാകരന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി പരിശോധിക്കും, സി.പി.എം സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: അടുത്തിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍.എസ്.എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. നാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് ചില എം.പിമാരടക്കം എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും അറിയിച്ചു. കെ.പി.സി.സി അധ്യക്ഷന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ബംഗാളില്‍ പരസ്യമായി സി.പി.എം- ബി.ജെ.പി ബാന്ധവമാണ്. അങ്ങനെയുള്ള സി.പി.എം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ തുറന്നടിച്ചു. പ്രധാനപ്പെട്ട നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും.

തെരഞ്ഞെടുപ്പുകള്‍ അതിവിദൂരത്തിലല്ലാത്തതിനാല്‍ ഘടകകക്ഷികളുടെ അതൃപ്തി ദേശീയ നേതൃത്വത്തേയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് പാര്‍ട്ടി പുനഃസംഘടന മുന്‍പിലുള്ളതിനാല്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുണ്ട്. ആര്‍.എസ്.എസ് മനസുള്ളവര്‍ക്ക് പാര്‍ട്ടിക്ക് പുറത്ത് പോകാമെന്ന രാഹുല്‍ഗാന്ധിയുടെ നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *