ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചു; ജ്യൂസ് ചലഞ്ചും ആസൂത്രിതം: ഗ്രീഷ്മ

ഷാരോണിനെ കൊല്ലാന്‍ പലതവണ ശ്രമിച്ചു; ജ്യൂസ് ചലഞ്ചും ആസൂത്രിതം: ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോണിനെ മുന്‍പും പലതവണ കൊല്ലാന്‍ ശ്രമിച്ചതായി മുഖ്യപ്രതി ഗ്രീഷ്മ. പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രധാന പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞു. പലതവണ ജ്യൂസില്‍ വിഷം കലക്കി കൊല്ലാന്‍ ശ്രമിച്ചതായി ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു. ഗ്രീഷ്മയുമായി അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തും. ഗ്രീഷ്മയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തുക. കളനാശിനി കലര്‍ത്തി നല്‍കിയ കഷായത്തിന്റെ കുപ്പി കണ്ടെത്താനാണ് തെളിവെടുപ്പ്. നേരത്തെ കളനാശിനിയുടെ കുപ്പി കുളക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു.

അതേസമയം ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയ സംഭവത്തില്‍ തമിഴ്‌നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി.

തെളിവെടുപ്പ് ക്യാമറയില്‍ ചിത്രീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *