മോര്‍ബി ദുരന്തം; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

മോര്‍ബി ദുരന്തം; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് മോര്‍ബിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപ് സിംഗ് സാലയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. തൂക്ക് പാലം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് തുറന്നതെന്ന് ആദ്യം വെളിപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. പിന്നാലെയാണ് അഴിമതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

തൂക്ക് പാലത്തിന്റെ അറ്റകുറ്റപ്പണിയില്‍ സര്‍വത്ര ക്രമക്കേടാണ് നടന്നത് എന്നാണ് പോലിസിന്റെ കണ്ടെത്തല്‍. പാലം ബലപ്പെടുത്താതെ തറയിലെ മരപ്പാളികള്‍ മാറ്റി അലൂമിനിയം ഷീറ്റുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എഞ്ചിനീയറിങ് വൈദഗ്ധ്യമുള്ളവര്‍ അറ്റകുറ്റപ്പണിക്ക് മേല്‍നോട്ടം വഹിച്ചില്ലെന്നും കണ്ടെത്തി. അറസ്റ്റിലായ ഒന്‍പത് ജീവനക്കാരില്‍ നാല് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറയുന്നത്. ഏഴ്മാസത്തോളമാണ് അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടത്. ഇക്കാലയളവില്‍ പഴയ കമ്പികള്‍ മാറ്റുകയോ പാലം ബലപ്പെടുത്തുകയോ ഉണ്ടായില്ല. തറയിലെ മരപ്പാളികള്‍ക്ക് പകരം അലൂമിനിയം ഉപയോഗിച്ചു. ഇത് പാലത്തിന് ഭാരം കൂട്ടി. ഇത് എഞ്ചിനീയറിങ് വീഴ്ചയാണ്. പക്ഷെ ഈ പണികളിലൊന്നും എഞ്ചിനീയറിങ് വൈദഗ്ധ്യം ഉള്ളവര്‍ മേല്‍നോട്ടത്തിനുണ്ടായിരുന്നില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാലം തുറന്ന് കൊടുക്കുകയും ചെയ്തു. ഇലക്ട്രോണിക്‌സ് ഉത്പന്ന നിര്‍മ്മാതാക്കളായ കമ്പനിക്ക് സിവില്‍ വര്‍ക്ക് ടെണ്ടര്‍ പോലുമില്ലാതെ നല്‍കിയതിലും ദുരൂഹതയുണ്ട്. പാലത്തിലേക്ക് അമിതമായി ആളെ കയറ്റിയതും ദുരന്തത്തിലേക്ക് നയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *