സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി

സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കി സുപ്രീംകോടതി. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത് നല്‍കിയ ഹരജിയിലാണ് സൂപ്രീംകോടതിയുടെ നടപടി.
എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. യു.ജി.സി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

2013 ലെ യു.ജി.സി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2013 ലെ യു.ജി.സി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യു.ജി.സിയുടെ അനുമതിയോടെയായിരുന്നു നിയമനമെന്നും രാജശ്രീയുടെ യോഗ്യതയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം.എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *