ഈവന്റ് മാനേജ്‌മെന്റിന്റെ മറവില്‍ കോഴിക്കോട് നഗരത്തില്‍ ലഹരിമരുന്ന് വില്‍പന; മൂന്ന് പേര്‍ പിടിയില്‍

ഈവന്റ് മാനേജ്‌മെന്റിന്റെ മറവില്‍ കോഴിക്കോട് നഗരത്തില്‍ ലഹരിമരുന്ന് വില്‍പന; മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ ഈവന്റ് മാനേജ്‌മെന്റ് ജോലിയുടെ മറവില്‍ ലഹരിവില്‍പന. സിറ്റി പോലിസിന്റെ ലഹരി വിരുദ്ധ പ്രത്യേക പരിശോധനയില്‍ മൂന്ന് പേര്‍ പിടിയില്‍. പാലാഴി അത്താണിയിലെ സ്വകാര്യ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തി വന്ന വയനാട് മേപ്പാടി കിളിയമണ്ണ വീട്ടില്‍ മുഹമ്മദ് ഷാമില്‍ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫന്‍ഷാസ് (24), വയനാട് കപ്പംകൊല്ലി പതിയില്‍ വീട്ടില്‍ നൗഫല്‍ അലി (22), എന്നിവരെയാണ് പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസ് ടി.വിയുടെ നേത്യത്ത്വത്തിലുള്ള പോലിസും നാര്‍ക്കോട്ടിക്ക്‌സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റേയും നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫും ) ചേര്‍ന്ന് പിടികൂടിയത്.
കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ.അക്ബര്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ലഹരി വില്‍പനക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് വരികയായിരുന്നു.

ഡി.സി.പി എ ശ്രീനിവാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാഴിയിലെ എം.എല്‍.എ റോഡിലുള്ള ഒരു സ്വകാര്യ ഫ്‌ളാറ്റില്‍ പരിശോധന നടത്തുമ്പോഴാണ് ഇവര്‍ താമസിച്ച റൂമില്‍ നിന്ന് വില്‍പനയ്ക്കായി സൂക്ഷിച്ച മാരക സിന്തറ്റിക്ക് മരുന്നുകളായ 31.30 ഗ്രാം എം.ഡി.എം.എ, 450 മില്ലിഗ്രാം , എസ്.ഡി സ്റ്റാമ്പ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസി പില്‍ 11.50 ഗ്രാം കഞ്ചാവ്, 3 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ എനിവയും ലഹരി മരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പര്‍ എന്നിവ കണ്ടെടുത്തത്.

ഇതില്‍ .002 ഗ്രാം എല്‍.എസ്.ഡിയോ .5 ഗ്രാം എം.ഡി.എം.എയോ കൈവശം സൂക്ഷിക്കുന്നത് 10 വര്‍ഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റകൃത്യം ആണ്. ഒരു വട്ടം ഉപയോഗിച്ചാല്‍ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാര്‍ട്ടികളില്‍ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാല്‍ പാര്‍ട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കള്‍ക്കിടയില്‍ ഇത്രയധികം പ്രചാരം ലഭിക്കാന്‍ കാരണം.

ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ആണ് ഇവര്‍ ലഹരി കച്ചവടം നടത്തിയത്. മൂന്ന് പേരും ബി.ടെക് ബിരുദധാരികളാണ്. ഇവര്‍ക്ക് എവിടെനിന്ന് മയക്ക്മരുന്ന് വന്ന് എന്നതിനെ കുറിച്ചും ആര്‍ക്കൊക്കെയാണ് ഇത് വില്‍പ്പന നടത്തുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തിയാലെ മനസിലാക്കാന്‍ സാധിക്കുവെന്ന് പന്തീരാങ്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍.എന്‍ പറഞ്ഞു.
ലഹരി മാഫിയക്കെതിരേ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പോലിസ് സ്വീകരിച്ചു വരുന്നതെന്ന് ഫറോഖ് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം സിദ്ധിഖ് പറഞ്ഞു. സിറ്റി ഡാന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, സീനിയര്‍ സി.പി.ഒ കെ. അഖിലേഷ്, സിവില്‍ പോലിസ് ഓഫിസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, പന്തീരാങ്കാവ് പോലിസ് സ്റ്റേഷനിലെ എസ്.സി.പി.ഒ പ്രഭീഷ്.ടി, ശ്രീജിത്ത്കുമാര്‍. പി , സി.പി.ഒമാരായ രഞ്ജിത്ത്.എം, സനൂജ്.എന്‍ , കിരണ്‍ പി.കെ , ഹരീഷ് കുമാര്‍ ടി.കെ , സുബിന്‍ വി.എം, ഡ്രൈവര്‍ സി.പി.ഒ വിഷ്ണു തുടങ്ങിയവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *