ഇലന്തൂര്‍ നരബലി;  തെളിവെടുപ്പ് ഇന്ന്: ഡി.ജി.പി

ഇലന്തൂര്‍ നരബലി; തെളിവെടുപ്പ് ഇന്ന്: ഡി.ജി.പി

  • കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കും

തിരുവനന്തപുരം: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡി.ജി.പി അനില്‍കാന്ത്. വിശദമായാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുവളപ്പില്‍ കൂടുതല്‍ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ പോലിസ് നായകളും ജെ.സി.ബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പോലിസ് തയ്യാറെടുക്കുന്നത്.

നിലവില്‍ പോലിസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പോലിസ് ക്ലബില്‍ ചോദ്യം ചെയ്തുവരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിങിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പോലിസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്നു എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പോലിസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പും ഇന്ന് നടക്കും.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന് തമിഴ്‌നാട് സ്വദേശിനിയായ പത്മയെ കൊലപ്പെടുത്തിയശേഷം ഇവരുടെ നാലര പവന്‍ ആഭരണങ്ങള്‍ കൊച്ചി ഗാന്ധിനഗറിലെ സ്ഥാപനത്തില്‍ പണയംവച്ചെന്നാണ് ഷാഫിയുടെ മൊഴി. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഭാര്യയെ ചോദ്യം ചെയ്തു. 1,10,000 രൂപയ്ക്കാണ് ആഭണങ്ങള്‍ പണയപ്പെടുത്തിയത്. ഇതില്‍ 40,000 രൂപ വിവിധ ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് ഭാര്യയെ ഏല്‍പിച്ചു. വാഹന ഇടപാടില്‍ കിട്ടിയ പണമാണെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. ഇതുകൂടാതെ മറ്റ് ചില സ്വര്‍ണാഭരണങ്ങളും പണയം വച്ചതിന്റെ രേഖകള്‍ പോലിസിന് കിട്ടിയിട്ടുണ്ട്. ഇത് ആരുടെ ആഭരണങ്ങളാണ് എന്നത് സംബന്ധിച്ചും അന്വേഷണം തുടരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *