ഓണിയൻ സ്‌കൂളിനും, മാഹി കോളജിനും പറയാനുണ്ട് കഥകളേറെ

ഓണിയൻ സ്‌കൂളിനും, മാഹി കോളജിനും പറയാനുണ്ട് കഥകളേറെ

ചാലക്കര പുരുഷു

തലശ്ശേരി: കോടിയേരി ബാലകൃഷ്ണന്റെ പൊതുജീവിതമാരംഭിക്കുന്നത് കോടിയേരി ഓണിയൻ ഹൈസ്‌കൂൾ പഠന കാലത്താണ്. മീശ മുളക്കാത്ത പ്രായത്തിൽ തന്നെ ഈ ബാലൻ നാട്ടിൽ കമ്മ്യുണിസ്റ്റായി അറിയപ്പെട്ടു. കോടിയേരി പഞ്ചായത്ത് പ്രസിഡണ്ടും, പ്രമുഖ കമ്യുണിസ്റ്റുമായ അമ്മാവൻ എം.എം.നാണു നമ്പ്യാരിൽ നിന്നും പകർന്നു കിട്ടിയതാണ് കമ്യുണിസ്റ്റ് ജീവരക്തം. സ്‌കൂളിലേക്ക് പോകും വഴി ബീഡിക്കമ്പനിയിൽ കയറി ഉച്ചത്തിൽ പത്രം വായിക്കുമെന്ന് പഴയകാല ബീഡിത്തൊഴിലാളിയും, ബഹുഭാഷാപണ്ഡിതനും, ചതുർഭാഷാ നിഘണ്ടു കർത്താവുമായ ഞാറ്റ്വേല ശ്രീധരൻ ഓർക്കുന്നു.
കെ.എസ്.യു.വിന് ആധിപത്യമുണ്ടായിരുന്ന ഓണിയൻ ഹൈസ്‌ക്കൂളിൽ എസ്.എഫ്.ഐ.യുടെ പൂർവ രൂപമായ കെ.എസ്.എഫിന്റെ സ്ഥാപകനായിരുന്നു കോടിയേരി.ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന എം.എം.ശശി യൂണിറ്റ് പ്രസിഡണ്ടും, സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായിരുന്നു.14 കുട്ടികൾ മാത്രമാണ് അന്ന് കെ.എസ്.എഫിൽ ഉണ്ടായിരുന്നത്.ആദ്യമായി ഈങ്ങയിൽ പീടികയിൽ നടന്ന വിദ്യാർത്ഥി പ്രകടനത്തിന് നേതൃത്വം നൽകിയത് തങ്ങളായിരുന്നുവെന്ന് ശശി ഓർക്കുന്നു. സാഹിത്യ സമാജത്തിൽ കോടിയേരി ഏറെ ശ്രദ്ധേയനായിരുന്നു. കോടിയേരി പ്രസംഗിക്കാൻ വരുമ്പോൾ സഹപാഠികൾ കൈയ്യടിച്ചാണ് വേദിയിലേക്ക് ആനയിക്കാറ് പതിവ്. പറയാനുള്ളത് വെട്ടിത്തുറന്ന് പറയും.അക്കാലത്ത് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പലപ്പോഴായി കോടിയേരി നടത്തിയ പ്രസംഗങ്ങൾ ഇന്നും മനസ്സിലുണ്ടെന്ന് ശശി പറഞ്ഞു. പ്രസംഗ മത്സരങ്ങളിൽ സ്ഥിരം സമ്മാനിതനാകുന്ന കോടിയേരി, സ്‌കൂൾ നാടകങ്ങളിൽ സ്ഥിരമായി അഭിനയിക്കാറുണ്ട്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കോടിയേരിക്ക് അച്ഛൻ നഷ്ടമായത്. അതോടെ ജീവിതം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായി.തലശ്ശേരി ഏരിയയിലെ മറ്റ് വിദ്യാലയങ്ങളിൽ സംഘടന കെട്ടിപ്പടുക്കാനും, സമര സംഘടനയാക്കി വളർത്താനും, ഞങ്ങൾ പോകുമായിരുന്നു. സൈക്കിൾ വശമില്ലാതിരുന്ന കോടിയേരി, എന്റെ സൈക്കിളിലാണ് ഡബിൾസിൽ പോകുക. സംഘടന പിന്നീട് എസ്.എഫ്.ഐ.യായി മാറിയതോടെ, കോടിയേരി നേതൃനിരയിലേക്ക് അതിവേഗം വളരുകയായിരുന്നു.പാപ്പിനിശ്ശേരിയിൽ നടന്ന എസ്.എഫ്.ഐ. ജില്ലാ സമ്മേളനത്തിൽ ജില്ലയിലെ ഏറ്റവും കൂടുതൽ അംഗത്വമുള്ള യൂണിറ്റായി ഓണിയൻ സ്‌കൂൾ മാറിയിരുന്നു.എസ് .എഫ് .ഐ .രൂപികരിക്കപ്പെട്ടതിന് ശേഷം ഇന്നുവരെ വിദ്യാലയത്തിൽ ഈ സംഘടന മാത്രമേ വിജയിച്ചിട്ടുള്ളൂ. അതിനിടെ ചൊവ്വ ഹൈസ്‌കൂളിൽ ഒരു വിദ്യാർത്ഥിയെ പുറത്താക്കിയ പ്രശ്‌നത്തിൽ കോടിയേരി നടത്തിയ നിരാഹാര സമരത്തോടെയാണ് ഈ വിദ്യാർത്ഥി നേതാവ് ഏറെ ശ്രദ്ധേയനായത്. ക്ലാസ്സിൽ വന്നില്ലെങ്കിലും, പിന്നീട് പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്ന പ്രകൃതക്കാരനാണ്. വിദ്യാഭ്യാസ കാലത്തിന് ശേഷം ജോലി തേടി ദശകങ്ങളോളം മുംബെ, ഗൾഫ് എന്നിവിടങ്ങളിലായിരുന്നു. നാട്ടിലെത്തിയാൽ എവിടെ കണ്ടാലും പഴയ നിഷ്‌ക്കളങ്കമായ പുഞ്ചിരിയുമായി തോളിൽ കൈയ്യിട്ട് കുടുംബ വിശേഷങ്ങൾ തിരക്കുമായിരുന്നു.
കോടിയേരിയേക്കാൾ രണ്ട് ക്ലാസ്സിന് മുന്നിലായിരുന്ന സുധീഷ്ണൻ സ്‌കൂൾ ലീഡറായിരുന്നപ്പോൾ, ഡെപ്യൂട്ടി ലീഡർ കോടിയേരിയായിരുന്നു. സംഘടനാടിസ്ഥാനത്തിലായിരുന്നില്ല തെരഞ്ഞെടുപ്പ് നടന്നിരുന്നതെന്ന് പിന്നിട് പട്ടാളക്കാരനായി മാറിയ സുധീഷ്ണൻ പറഞ്ഞു. ജൻമംകൊണ്ടേ കമ്യൂണിസ്റ്റായ കോടിയേരിയുടെ മുഖത്ത് അക്കാലത്ത് തന്നെ പുഞ്ചിരിയും ഒപ്പമുണ്ടായിരുന്നു. നാട്ടിൽ വിപ്ലവകാരിയായി അറിയപ്പെടുമ്പോഴും, ശാന്ത സ്വഭാവക്കാരനായിരുന്നു. സൗഹൃദങ്ങൾക്ക് വലിയ മൂല്യം കൽപ്പിച്ചിരുന്ന കമ്യൂണിസ്റ്റായിരുന്നു കോടിയേരി ‘അത് ഇന്നേ വരെ സൂക്ഷിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
പിന്നീട് കലാശാല പഠനമാരംഭിച്ചത് കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിലായിരുന്നു. 1960 കളുടെ അവസാനത്തിൽ മാഹി മഹാത്മാഗാന്ധി ഗവ: ആർട്‌സ് കോളജിലെ ആദ്യ ബാച്ചുകാരനായ കോടിയേരി, കോളജ് യൂണിയന്റെ ആദ്യ ചെയർമാനായതോടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോടിയേരിയെന്ന കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ ചൂരും ചുണയും സംഘശക്തിയും പ്രകടമാക്കുന്ന വിദ്യാർത്ഥി-യുവജന മുന്നേറ്റമൊരുക്കാൻ ഈ ചെറുപ്പക്കാരന് സാധിച്ചു.പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് കോടിയേരിയെ വ്യത്യസ്തനാക്കിയത്.സംഘടനാ അടിസ്ഥാനത്തിൽ രണ്ടാം വർഷം നടന്ന തെരഞ്ഞെടുപ്പിൽ കോടിയേരിയെ തോൽപ്പിച്ച കെ.എസ്.യു.നേതാവ് ടി.പി.സദാനന്ദൻ പറയുന്നതിങ്ങനെ: ചെറിയ കുട്ടികൾ തൊട്ട് പ്രായം ചെന്നവരോട് പോലും ഒരു പോലെ ഹൃദ്യമായി പെരുമാറാൻ കഴിയുന്ന ഈ ജന നേതാവിന് ,ഒരിക്കൽ പരിചയപ്പെട്ടവരെ പിന്നീട് പേര് വിളിച്ച് ഓർമ്മ പുതുക്കാൻ കഴിയുന്ന സിദ്ധിവിശേഷമുണ്ടെന്നത് ആരേയും അതിശയിപ്പിക്കും.രാഷ്ട്രീയ എതിരാളികളോട് പോലും ഇത്രയേറെ വ്യക്തി ബന്ധം വെച്ചു പുലർത്തിയ സി.പി.എം.നേതാക്കൾ വിരളമാണ്. രാഷ്ട്രീയ വേദികളിൽ, നിയമസഭാ മന്ദിരത്തിൽ വാർത്താ സമ്മേളനങ്ങളിൽ തന്റെ മുഖത്ത് നോക്കി പ്രകോപനപരമായി അതിരൂക്ഷമായി വിമർശിക്കുന്നവരോട് പോലും പുഞ്ചിരിക്കുന്ന മുഖവും, സ്‌നേഹമസൃണമായ പെരുമാറ്റവും കൊണ്ട് മറുപടിയേകുന്ന ഈ മനുഷ്യൻ, അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥി ജീവിതകാലത്ത് തന്നെ ‘ഇരുത്തംവന്ന ‘ നേതാവ് തന്നെയായിരുന്നു –
നാല് ദശകങ്ങൾക്ക് ശേഷം കോടിയേരി താൻ പഠിച്ച മാഹി ഗവ: കോളജിലെ ഒരു പരിപാടിയിലെത്തുമ്പോൾ, കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു.പുതുച്ചേരി ആഭ്യന്തര മന്ത്രിയായ മയ്യഴിക്കാരനായ ഇ.വത്സരാജും, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ ചടങ്ങിൽ സംബന്ധിച്ചിരുന്നു. എട്ട് കിലോമീറ്ററുകൾക്കുള്ളിൽ താമസിക്കുന്ന മൂന്ന് ആഭ്യന്തര മന്ത്രിമാരുടെ സംഗമം അന്ന് വലിയ വാർത്തയായിരുന്നു. അന്നും തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടേയും ,സഹപാഠികളുടേയും പേര് പറഞ്ഞ് കോടിയേരി പ്രസംഗിച്ചപ്പോൾ, സദസ്സാകെ തീർത്തും നിശ്ശബ്ദമായി കാതോർക്കുകയായിരുന്നു. കോളജ് പഠനകാലത്ത് ഭക്ഷണം കഴിക്കാൻ പോലുമാവാത്ത വിധം കഷ്ടപ്പാടിലായിരുന്ന തനിക്ക് സംഘടനാ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തിരുന്നത് കമ്യൂണിസ്റ്റ് നേതാവും, വ്യാപാരിയുമായിരുന്ന സോപ്പ് അച്ചുവേട്ടനും, പലപ്പോഴും ഭക്ഷണം നൽകിയത് മാഹി ഹോട്ടൽ ഉടമയും, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കുനിയിൽ കൃഷ്‌ണേട്ടനുമായിരുന്നുവെന്ന് കോടിയേരി വികാരഭരിതനായി പറയുകയുണ്ടായി. ഭരണപരമായി പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമാണെങ്കിലും, മയ്യഴിയിലെ എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും, പ്രധാന സംഘടനാ നീക്കങ്ങളിലും കോടിയേരിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഞാനൊരിക്കലും കോടിയേരിയുടെ രാഷ്ട്രീയക്കാരനായിരുന്നില്ല. അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടലിൽ നിന്നും തുടങ്ങിയ ആ വ്യക്തി ബന്ധം, പിന്നീട് കടുംബ സൗഹൃദമായി വളരുകയും, ദശകങ്ങളായി ഒരു ഉലച്ചിൽ പോലുമില്ലാതെ ഇന്നേവരെ തുടരാനായതും, ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ ഊഷ്മളതയായി കാണുകയാണെന്ന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ,പ്രവാസി വ്യവസായിയുമായ മയ്യഴിക്കാരൻ ഡോ: കാസിനോ പി.മുസ്തഫ ഹാജി പറയുന്നു. മാനുഷിക മുഖമാണ് പൊതുജീവിതത്തിൽ കോടിയേരിയെ ജനപ്രിയനാക്കിയതെന്നും, രാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മ സൗഹൃദം അദ്ദേഹവുമായി ഇക്കാലമത്രയും പുലർത്തി പോരാനായെന്നും, പുതുച്ചേരി സംസ്ഥാന കോ ൺഗ്രസ്സ് ഉപാദ്ധ്യക്ഷനും, മുൻ ആഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ് പറഞ്ഞു.

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *