കോണ്‍ഗ്രസ് അധ്യക്ഷ തരഞ്ഞെടുപ്പ്: കെ എ ത്രിപാഠിയുടെ പത്രിക തള്ളി, മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍

കോണ്‍ഗ്രസ് അധ്യക്ഷ തരഞ്ഞെടുപ്പ്: കെ എ ത്രിപാഠിയുടെ പത്രിക തള്ളി, മത്സരം ഖാര്‍ഗെയും തരൂരും തമ്മില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച കെ.എ ത്രിപാഠിയുടെ പത്രിക തള്ളി. 10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍. ഖാര്‍ഗെ പതിനാല് സെറ്റ് പത്രികയും തരൂര്‍ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്. ഒപ്പിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഖാര്‍ഗെയും തരൂരും മാത്രമേ മത്സര രംഗത്തുള്ളുവെന്നും നാല് പത്രികകള്‍ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കുമെന്നതില്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. അതേസമയം പിന്തുണ ഖാര്‍ഗെക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഹൈക്കമാന്‍ഡിന് സ്ഥാനാര്‍ത്ഥി ഇല്ലെന്ന് നേതൃത്വം വിശദീകരിച്ചതോടെ കൂടുതല്‍ പിന്തുണ കിട്ടുമെന്നാണ് തരൂരിന്റെ പ്രതീക്ഷ.

അധ്യക്ഷ പോര് മുറുകുമ്പോള്‍ കേരള നേതാക്കള്‍ക്ക് തരൂരിനോടുള്ള എതിര്‍പ്പ് കുറയുകയാണ്. എതിരാളി ഖാര്‍ഗെയായതും ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് ദേശീയ നേതൃത്വം വിശദീകരിച്ചതുമാണ് കാരണം. യുവനിരയാണ് തരൂരിനെ പിന്തുണച്ച് കൂടുതല്‍ രംഗത്തുള്ളത്. ജോഡോ യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് തരൂരിന് മനഃസാക്ഷി വോട്ട് ആഹ്വാനം ചെയ്ത് പിന്നെ തിരുത്തിയ സുധാകരന്‍ ഇപ്പോഴും സംസ്ഥാനത്തെ ചില മുതിര്‍ന്ന നേതാക്കളെ പോലെ ഖാര്‍ഗെയ പിന്തുണക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയത്. അതാണ് തന്റെ മനഃസാക്ഷിയെന്നും ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സതീശന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ശശി തരൂരുമായുള്ള ബന്ധത്തില്‍ ഉലച്ചിലില്ലെന്നും സതീശന്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *