ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമായി മാറി: ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.എം മുഖപത്രം

ഗവര്‍ണര്‍ രാഷ്ട്രീയ ചട്ടുകമായി മാറി: ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.എം മുഖപത്രം

കോഴിക്കോട്: സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി. ഉന്നതമായ ഭരണഘടനാസ്ഥാനത്ത് ഇരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചു ചെയ്യുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും അധഃപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. കണ്ണൂര്‍ വി.സി. ആക്രമത്തിന് കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യമരുളിയ
ചരിത്ര കോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചത്. ചടങ്ങില്‍ ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വ നിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടു വര്‍ഷവും എട്ടു മാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു .

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് തൊട്ടുതാഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് ‘ക്രിമിനല്‍’ എന്നു വിളിച്ചത്. ഭരണമായാലും ഭരണഘടനയായാലും ‘സംഘ’ത്തിന്റെ വഴിയില്‍ ചലിക്കണം. ഇതാണ് മോദി ഭരണം രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വഴിവിട്ട നടപടികള്‍. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കം മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായെന്നും സി.പി.എം ആരോപിക്കുന്നു. ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *