യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ ആദ്യമായി മലയാളി നയിക്കും

യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ ആദ്യമായി മലയാളി നയിക്കും

രവി കൊമ്മേരി

ദുബായ്: ഒമാനില്‍ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തില്‍ യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ മലയാളി ക്യാപ്റ്റന്‍ നയിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സൈദാര്‍ പള്ളി ചുണ്ടങ്ങപോയില്‍ പുതിയപുരയില്‍ സി.പി റിസ്വാനാണ് ടീം നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്വാന്‍ തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീന്‍ റഊഫിന്റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ.

ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തില്‍ റിസ്വാന്‍ യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാല്‍ ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ യു.എ.ഇക്ക് മത്സരിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ജനുവരി എട്ടിന് അബുദാബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന യു.എ.ഇ അയര്‍ലന്‍ഡ് മത്സരത്തില്‍ 136 പന്തില്‍ 109 റണ്‍സ് അടിച്ചെടുത്ത റിസ്വാന്റെ പ്രകടനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2019ല്‍ നേപ്പാളിനെതിരേയാണ് ഏകദിന ക്രിക്കറ്റില്‍ റിസ്‌വാന്‍ അരങ്ങേറിയത്.

ഇതേ പരമ്പരയില്‍ തന്നെ ട്വന്റി-20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റണ്‍സ് സ്വന്തമാക്കി. ഏഴ് ട്വന്റി-20യില്‍ നിന്നായി 100 റണ്‍സാണ് സാമ്പാദ്യം. നല്ലൊരു ബൗളര്‍ കൂടിയാണ് റിസ്വാന്‍.റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിനെതിരായ കഴിഞ്ഞ ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് ഇവരെ വീണ്ടും ടീമിലെത്തിച്ചത്. കോഴിക്കോട് കല്ലായി സ്വദേശിയാണ് ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയും. യു.എ.ഇ അണ്ടര്‍ 19 ടീം നായകനായിരുന്നു അലിഷാന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *