കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; കൊലപാതകം നടന്നത് 12 നും 16 നും ഇടയില്‍

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; കൊലപാതകം നടന്നത് 12 നും 16 നും ഇടയില്‍

  • അര്‍ഷാദിന്റെ ഫോണ്‍ ഓഫായത് ഇന്നലെ വൈകിട്ട്
  • തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്

കൊച്ചി: കാക്കനാട് ഫ്ളാറ്റിനുള്ളില്‍ യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കാണാതായ കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലിസ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നയാളാണ് അര്‍ഷാദ്. ഇന്നലെ വൈകുന്നേരമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെയാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായതെന്ന് പോലിസ് പറയുന്നു.

മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)യെയാണ് കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്‌ളാറ്റിലെ 16ാം നിലയിലാണ് സംഭവം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു സജീവ്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയില്‍. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെയാണ് പോലിസ് സംശയിക്കുന്നത്.

തേഞ്ഞിപ്പാലത്തിന് സമീപമാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായതെന്നും പോലിസ് പറയുന്നു. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പോലിസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയില്‍ ആണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *