ആക്രമണത്തില്‍ പരുക്കേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; കരളിന് ഗുരുതര പരുക്ക്

ആക്രമണത്തില്‍ പരുക്കേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; കരളിന് ഗുരുതര പരുക്ക്

  • കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് കുത്തേറ്റത്. ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ കരളിനും കൈ ഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. റുഷ്ദി പങ്കെടുത്ത പരിപാടിയിലെ വേദിയിലേക്ക് ഓടിക്കയറിയ അക്രമി അദ്ദേഹത്തെ കുത്തുകയും മുഖത്ത് ഇടിക്കുകയുമായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പോലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റുഷ്ദിയെ അക്രമിച്ചയാളെ തിരിച്ചറിഞ്ഞു. 24കാരനായ ഹാദി മതാറാണ് ആക്രമിച്ചത്. ഇയാളെ ന്യൂജേഴ്‌സിയിലെ ഫെയര്‍വ്യൂവില്‍ നിന്നാണ് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തില്‍ വേദിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1988 ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ സത്താനിക് വേഴ്‌സസ് എന്ന പുസ്തകം മത നിന്ദയുടെ പേരില്‍ വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇറാന്റെ ആത്മീയാചാര്യനായ ആയുത്തള്ള ഖൊമേനി റഷ്ദിയെ വധിക്കാനായി ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഇതോടെ പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന റുഷ്ദി ഏറെ കാലം പോലിസ് സുരക്ഷയിലാണ് കഴിഞ്ഞത്. 2004ല്‍ ഇറാന്‍ ഫത്‌വ പിന്‍വലിച്ചതോടെയാണ് പൊതുവേദികളില്‍ സജീവമായത്.

Share

Leave a Reply

Your email address will not be published. Required fields are marked *