ബിഹാറില്‍ നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു

ബിഹാറില്‍ നിതീഷ് കുമാര്‍ എട്ടാം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റു

  • ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. എട്ടാം തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എന്‍.ഡി.എ സഖ്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രതിപക്ഷ ചേരിയിലേക്ക് നിതീഷ് കുമാര്‍ വന്നത്.

ഇനിയും വൈകിയാല്‍ ബി.ജെ.പി സ്വന്തം പാര്‍ട്ടിയെ വിഴുങ്ങുമെന്ന തിരിച്ചറിവാണ് നിതീഷിനെ മുന്നണി മാറ്റത്തിലേക്ക് നയിച്ചത്. ബി.ജെ.പി ബന്ധം മുറിച്ചാല്‍ പിന്തുണക്കാമെന്ന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും വ്യക്തമാക്കിയതോടെ നിതീഷ് കുമാര്‍ ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും പുതിയ മന്ത്രിസഭക്ക് വഴിയൊരുങ്ങുകയും ചെയ്തു.

നിതീഷ് – തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015ലായിരുന്നു ആദ്യം അധികാരത്തിലേറിയത്. 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *