സ്‌കൂള്‍ പാചക തൊഴിലാളികളെ സമരത്തിലേക്ക് തള്ളി വിടരുത്: വി.പി കുഞ്ഞികൃഷ്ണന്‍

സ്‌കൂള്‍ പാചക തൊഴിലാളികളെ സമരത്തിലേക്ക് തള്ളി വിടരുത്: വി.പി കുഞ്ഞികൃഷ്ണന്‍

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് രണ്ട് മാസക്കാലമായി ശമ്പളം ലഭിക്കുന്നില്ലെന്നും സ്‌കൂള്‍ അടച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുവദിച്ച സമാശ്വാസ ഫണ്ടായ നാലായിരം രൂപയും നല്‍കാത്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ശമ്പളം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കേരള സംസ്ഥാന സ്‌കൂള്‍ പാചക തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡ് വി.പി.കുഞ്ഞികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2017-18 വര്‍ഷത്തെ ബജറ്റില്‍ പ്രതിദിനം അമ്പത് രൂപ കൂലി വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും പത്ത് രൂപ പോലും ഇതുവരെ ലഭിച്ചിട്ടില്ല.

ജൂലൈ 23ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിയ സമരത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ആ ആഴ്ചതന്നെ ശമ്പളം കൊടുക്കുമെന്നായിരുന്നു. മന്ത്രിയുടെ വാക്ക് ഇതുവരെ പാലിക്കപ്പെട്ടില്ല. തൊഴിലാളികളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. വാടക വീട്ടില്‍ താമസിക്കുന്ന പലരും വാടക കൊടുക്കാനില്ലാത്തതിനാല്‍ വീട് ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയിലാണ്. മുന്‍കാലങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ സമരം ചെയ്യുമ്പോള്‍ പാചക തൊഴിലാളികള്‍ പണിമുടക്കാറില്ല. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പതിവ്.പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം മുടങ്ങരുത് എന്ന സാമൂഹിക പ്രതിബദ്ധതയാണ് ഉയര്‍ത്തിപ്പിടിച്ചത്. പാചക തൊഴിലാളികള്‍ ജോലിയുടെ കൂലിക്ക് യാചിക്കേണ്ട അവസ്ഥയിലാണ്. പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സമരം പ്രഖ്യാപിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *