സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡന പരാതി; കൊയിലാണ്ടി പോലിസ് കേസെടുത്തു

സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡന പരാതി; കൊയിലാണ്ടി പോലിസ് കേസെടുത്തു

  • കോഴിക്കോട് സ്വദേശിയായ എഴുത്തുകാരിയാണ് പുതിയ പരാതിക്കാരി
  • സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായി സിവിക് ചന്ദ്രനെതിരേ വീണ്ടും പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കൊയിലാണ്ടി പോലിസ് ആണ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പോലിസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയില്‍ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പോലിസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടുവെന്നാണ് പോലിസ് പറയുന്നത്.
ആദ്യ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവിക്കിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.

സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരേ ദലിത് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കില്‍ ഉത്തരമേഖല ഐ.ജി ഓഫിസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദലിത് സംഘടനകളുടെ മുന്നറിയിപ്പ്. സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങുന്ന നൂറ് പേര്‍, പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *