വരവേല്‍ക്കാം ‘പൂമ്പാറ്റകളെ’ വീട്ടുമുറ്റങ്ങളിലേക്ക്

വരവേല്‍ക്കാം ‘പൂമ്പാറ്റകളെ’ വീട്ടുമുറ്റങ്ങളിലേക്ക്

ദിവാകരന്‍ ചോമ്പാല

സ്വന്തം വീട്ടുമുറ്റങ്ങളില്‍ ചെറുതെങ്കിലും മനോഹരമായൊരു പൂന്തോട്ടം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. നിറങ്ങള്‍ക്ക് ചിറകു മുളച്ചപോലുള്ള ചിത്രശലഭങ്ങള്‍ ഒരു പൂവില്‍ നിന്ന് മറ്റൊരു പൂവിലേയ്ക്ക് തത്തിക്കളിച്ചും തെന്നിത്തെറിച്ചപോലെയും പൂഞ്ചിറകുകളിളക്കി പറന്നൊഴുകുന്ന ദൃശ്യമനോഹരമായ നിമിഷങ്ങള്‍ ആരെയും ഭാവഗായനാക്കും. ചിത്രശലഭങ്ങള്‍ പ്രകൃതിയുടെ മാലാഖാമാരാണെന്ന് കവികള്‍ പാടിയിട്ടുണ്ട്.” വിശ്വസാഹിത്യങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ടതിലേറെ ഞാന്‍ പൂമ്പാറ്റകളില്‍ നിന്നും ഗ്രഹിച്ചു ”വെന്ന് ബുദ്ധമത സ്ഥാപകനായ ആത്മീയ നേതാവ് ശ്രീബുദ്ധന്‍ പറഞ്ഞത്. മഹാകവിയും ജ്ഞാനപീഠജേതാവുമായ ജി .ശങ്കരക്കുറുപ്പ് കുഞ്ഞുമനസ്സുകളില്‍
പ്രതിരൂപാത്മകായ തോതില്‍ അക്ഷരക്കൂട്ടുകള്‍കൊണ്ട് വരച്ചിട്ട പൂമ്പാറ്റകളുടെ നേര്‍ക്കാഴ്ചകള്‍ ഇങ്ങനെ
”ഒന്ന് തൊടാമോ നോവാതെ ,നിന്നു തരാമോ പോവാതെ ”. ചിത്രശലഭത്തിന്റെ പൂഞ്ചിറകുകളില്‍ നോവിക്കാതെ ഒന്ന് തൊടാന്‍ കൊതിക്കാത്ത കുഞ്ഞുമനസുകളില്ല. പണ്ടുകാലങ്ങളില്‍ നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലൂടെ നടന്നുപോകുമ്പോള്‍ ആയിരക്കണക്കിന് തുമ്പികള്‍ വയല്‍പ്പരപ്പിലൂടെ തെന്നിത്തെറിച്ചപോലെ പാറിപ്പറന്നൊഴുകുമായിരുന്നു.

തുമ്പിയുടെ വാലില്‍ നൂലുകെട്ടിപ്പറപ്പിച്ചതും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചതും കുഞ്ഞുന്നാളിലെ ചില കുസൃതിക്കളികളുടെ ഓര്‍മ്മക്കാഴ്ചകളാണ്.

ഓണക്കാലമായാല്‍ ചിത്രശലഭങ്ങളുടെ വരവായി. പല നിറങ്ങളില്‍, പലതരങ്ങളില്‍.പല ഇനങ്ങളില്‍ .
1973 ല്‍ ഫ്രാന്‍സില്‍ നിന്നും കണ്ടെത്തിയ ചിത്രശലഭങ്ങളുടെ ഫോസിലുകളില്‍നിന്നും നിന്നും നടത്തിയ ഗവേഷണപഠനങ്ങളില്‍ മനുഷ്യന്‍ ഭൂമിയില്‍ ജനിക്കുന്നതിനും എത്രയോ മുന്‍പ് ഏകദേശം 970 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രശലഭങ്ങള്‍ ഭുമിയിലുണ്ടായിരുന്നതായാണ് നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത് .

ഭൂമിയിലെ മറ്റ് ജീവികളെപ്പോലെ ചിത്രശലഭങ്ങളും ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക ശോഷണത്തോടൊപ്പം അമിതമായ കീടനാശിനി പ്രയോഗങ്ങളും കാലാവസ്ഥാ വ്യതിയാനം പരിസരമലിനീകരണം തുടങ്ങിയ കാരണങ്ങള്‍ക്ക് പുറമെ ആഹാരദൗര്‍ലഭ്യവും ചിത്രശലഭങ്ങളുടെ അപ്രത്യക്ഷമാകലിന് കാരണമാകുന്നുണ്ട്. പൂമ്പാറ്റകള്‍ മുട്ടയിടാനെത്തുന്ന ചെടികളുടെ ( ഹോസ്റ്റിങ് പ്ലാന്റ് ) അഭാവവും വംശനാശ ഭീഷണിയ്ക്ക് ആക്കം കൂട്ടുന്നു. വിശാലമായ ജലപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന വര്‍ണമത്സ്യങ്ങളെ ചില്ലുകൂടുകളിലാക്കി സ്വീകരണമുറികള്‍ക്ക് അലങ്കാരപ്പൊലിമ നല്‍കുന്ന ആധുനിക നാഗരിക സംസ്‌കൃതിയിലൂടെ കടന്നുപോകുന്നവരാണ് നമ്മളില്‍ പലരും .എന്നാല്‍ വിസ്മയം വിടര്‍ത്തുന്ന വര്‍ണചാരുതയും പൂഞ്ചിറകഴകുമുളുള്ള പൂമ്പാറ്റകളെ ഇണക്കിയും മെരുക്കിയും വരുതിയിലാക്കി സ്വീകരണമുറികളില്‍ തളച്ചിടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നത് നിഷേധിക്കാനാവാത്ത പരമാര്‍ഥം. പകരം ശലഭോദ്യാനങ്ങള്‍ സ്ഥാപിക്കാനുള്ള യത്‌നത്തിലാണ് പലരും .പൂമ്പാറ്റകളെ നമ്മളുടെ വീട്ടുമുറ്റങ്ങളിലേക്ക് കൂട്ടമായെത്തിക്കാന്‍ ചില നുറുങ്ങു സൂത്രങ്ങള്‍ പ്രയോഗിക്കുവാന്‍ മനസ്സുള്ളവര്‍ക്ക് വേണ്ടിയാണു തുടര്‍ന്നെഴുതുന്നത്.

അനുകൂലവും പഥ്യവുമായ ആവാസവ്യവസ്ഥയുള്ള പൂന്തോട്ടങ്ങളില്‍ മാത്രമേ ചിത്രശലഭങ്ങള്‍ ആകര്‍ഷിക്കപ്പെടുകയുള്ളൂ എന്നതാണ് പ്രാഥമികവും പ്രാധാന്യവുമായ തിരിച്ചറിവ് .
പ്രാരംഭ നടപടി എന്ന നിലയില്‍ ചിത്രശലഭങ്ങളെ കൂട്ടമായി ആകര്‍ഷിക്കുന്നതിനായി ആതിഥേയ സസ്യങ്ങള്‍ ആകാവുന്നത്ര നമ്മുടെ വീടിനോട് ചേര്‍ന്നുള്ള മുറ്റത്തിന്റ അരികിലും മറ്റിടങ്ങളിലും നട്ടുപിടിപ്പിക്കുക എന്നതു തന്നെ .പൂവുകളിലൂറുന്ന നറുതേനും പൂമ്പൊടിയുമാണ് പൂമ്പാറ്റകളുടെ മുഖ്യാഹാരം അഥവാ പഥ്യാഹാരം . ചിത്രശലഭങ്ങളുടെ കാറ്റര്‍പില്ലറുകള്‍ക്കാവശ്യമായ ആഹാര വസ്തുക്കള്‍ ലഭിക്കുന്നതും ശലഭങ്ങള്‍ക്ക് പൂന്തേന്‍ നുകരാനുതകുന്ന തരത്തിലുള്ളതോ ആയ പൂക്കള്‍ വിടരുന്ന ചെടികള്‍ തിരഞ്ഞെടുത്ത് വേണം പൂന്തോട്ടമുണ്ടാക്കാന്‍ .അരളി, ചെമ്പരുത്തി, തെച്ചി, ചെണ്ടുമല്ലി, കൃഷ്ണകിരീടം അഥവാ പഗോഡ, കൊങ്ങിണിപ്പൂ , ജമന്തി , വാടാമല്ലി, കോസ്‌മോസ്, കറിവേപ്പില, വയല്‍ച്ചുള്ളി, എരുക്ക്, കൊന്ന, പാഷന്‍ ഫ്രൂട്ട്, മുള്ളിലം, കൂവളം, വാക, തെങ്ങ്, കവുങ്ങ് , പൂവരശ്, അലങ്കാരപ്പനകള്‍, വള്ളിപ്പാല തുടങ്ങിയ എത്രയോ ചെടികള്‍ ശലഭോദ്യാനനിര്‍മിതിക്കായി നമുക്ക് ചുറ്റിലുമുണ്ട്. വിടരുന്നപൂക്കളില്‍ പാറിവന്നിരുന്നു തേനൂറ്റികുടിക്കുന്നത് മാത്രമല്ല ഓരോ ജനുസ്സുകളില്‍ പെട്ട പൂമ്പാറ്റകളും സ്വന്തം ജീവിതചക്രം പൂര്‍ത്തീകരിക്കാന്‍ അതാത് വര്‍ഗ്ഗത്തില്‍പ്പെട്ട പ്രത്യേകതരം സസ്യങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത് .

മുട്ട , ലാര്‍വ്വ, പ്യൂപ്പ ,ശലഭം എന്നിങ്ങിനെ നാല് ദശാസന്ധികളിലൂടെയാണ് പൂമ്പാറ്റകളുടെ ജീവിതചക്രം പൂര്‍ത്തിയാകുന്നത്. ഇണചേരലിനു ശേഷം ചിത്രശലഭങ്ങള്‍ തങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചെടികളുടെ ഇലകളുടെ അടിഭാഗങ്ങളിലും തളിരിലകളിലും മുകുളങ്ങളിലുമൊക്കെയായാണ് സാധാരണ മുട്ടകള്‍ നിക്ഷേപിക്കാറുള്ളത്. പൂമ്പാറ്റകളുടെ ശരീരത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒരുതരം പശപോലുള്ള ദ്രാവകം ഉപയോഗിച്ചാണ് ഈ മുട്ടകള്‍ ഇലകളുടെ അടിഭാഗത്ത് ശലഭങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്.
മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വ്വകളുടെ ഭക്ഷണവും ഈ ഇലകള്‍ തന്നെ .

ഇത്തരം ചെടികളെ ഹോസ്റ്റിങ് പ്ലാന്റ് അഥവാ ആതിഥേയ സസ്യം എന്ന പേരിലാണ് അറിയപ്പെടുന്നത് .
മുട്ടകള്‍ വിരിഞ്ഞശേഷം രൂപാന്തരീകരണത്തിലൂടെ പ്യൂപ്പ ശലഭമായി മാറുന്നു . പ്രകൃതിയിലെ വര്‍ണ്ണ വിസ്മയമായ ചിത്ര ശലഭങ്ങളുടെ ആയുസ്സു കേവലം 15 ദിവസം മുതല്‍ ആറ് ആഴ്ചവരെ എന്നതാണ് ഏറ്റവും ഖേദകരം. ചിലയിനം ദേശാടന ശലഭങ്ങള്‍ മാസങ്ങളോളം ജീവിക്കുന്നതായുമറിയുന്നു. ലപ്പിഡോപ്‌ടെറ എന്ന വംശത്തിലെ അംഗങ്ങളാണ് ശലഭങ്ങളും നിശാശലഭങ്ങളും. കേരളത്തില്‍ 322 ഇനം ചിത്രശലഭങ്ങളുണ്ടെന്ന് നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇവയില്‍ ബുദ്ധമയൂരി എന്ന ഇനം പൂമ്പാറ്റയാണ് മയില്‍പ്പീലിപ്പൊലിമയുള്ള ചിത്രത്തൂവലുമായി കേരളത്തിന്റെ സംസ്ഥാന പദവിയിലെത്തിനില്‍ക്കുന്ന പാപ്പിലിയോ ബുദ്ധ എന്ന ശലഭ സുന്ദരി!.

2018 നവംബര്‍ 12 നാണ് ബുദ്ധമയൂരി എന്ന ഈ ശലഭത്തെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ചത് .

മയിലിന്റെ പീലിയുടെ വര്‍ണ്ണസങ്കലനം പോലുള്ള ഈ ശലഭത്തിന്റെ ചിറകുകള്‍ അതീവസുന്ദരം എന്നേ ആരും പറയൂ.വിവിധ കോണുകളില്‍ നിന്നെത്തുന്ന പ്രകാശരശ്മികള്‍ക്കനുസരിച്ചുണ്ടാകുന്ന നിറഭേധനങ്ങള്‍ക്ക് പകരം വയ്ക്കാന്‍ മയില്‍പ്പീലിയല്ലാതെ മറ്റൊന്നില്ല. നമ്മുടെ നാട്ടില്‍ കാണുന്ന വലിയ മുള്ളുകളുള്ള കരിമുരുക്ക് അഥവാ മുള്ളിലവ് എന്ന മരത്തിന്റെ ഇലകളിലാണ് ബുദ്ധമയൂരി മുട്ടയിടാറുള്ളത്. വിരിഞ്ഞിറങ്ങുന്ന പുഴുക്കളുടെ പഥ്യാഹാരവും മുള്ളിലവിന്റെ തളിരിലകള്‍ തന്നെ. മുള്ളിലവ് മരമില്ലെങ്കില്‍ നാട്ടില്‍ ബുദ്ധമയുരിയുമില്ല. കൃഷ്ണകിരീടം വിരിയുന്ന പൂന്തോട്ടങ്ങളില്‍ ബുദ്ധമയുരിയുടെ നിറസാന്നിധ്യമുണ്ടാകുമെന്നത് തീര്‍ച്ച, ബുദ്ധമയൂരി എന്ന പേര് വീണതുമങ്ങനെയാണ്.

വിദേശരാജ്യങ്ങളില്‍ പേപ്പര്‍ വെയിറ്റ് പോലുള്ള നിരവധി അലങ്കാര വസ്തുക്കളിലും ആഭരണങ്ങളുടെ ലോക്കറ്റുകളുടെ നിര്‍മാണത്തിലും വരെ ഈ ചിതശലഭത്തിന്റെ ചിറകുകള്‍ അറുത്തെടുത്ത് ഉപയോഗിക്കുന്നുണ്ട് .വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവയെ വേട്ടയാടരുതെന്ന് നിയമമുണ്ടെങ്കിലും വ്യാപകമായ തോതില്‍ അലങ്കാര വസ്തുക്കളുടെ നിര്‍മാണത്തിനായി ഈ ശലഭത്തെ കൊന്നൊടുക്കുന്നതായാണ് വാര്‍ത്തകള്‍ . മലബാര്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തില്‍ നടത്തിയ ചിത്രശലഭ സര്‍വ്വേയില്‍ അത്യപൂര്‍വ്വ വൈവിധ്യമുള്ള പൂമ്പാറ്റകളെ കണ്ടെത്തിയതായാണ് സമീപകാല വാര്‍ത്തകള്‍.

സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിക്ക് പുറമെ നീലഗിരി പാപ്പാത്തിയടക്കം 161 ലേറെ ഇനങ്ങളിലുള്ള ചിത്രശലഭങ്ങളെയാണ് ഇവിടങ്ങളില്‍ ഇത്തവണ കണ്ടെത്താനായത് .
വീട്ടുവളപ്പിലെ കറിവേപ്പില മരത്തില്‍ പൂക്കള്‍ വിരിയാന്‍ തുടങ്ങിയാല്‍ പൂമ്പാറ്റകളുടെ വരവുകാണാം .
അതുപോലെ അരിപ്പൂ വിടരുമ്പോഴും ചെമ്പരുത്തിപ്പൂവിലും ചിത്രശലഭങ്ങള്‍ വിരുന്നുകാരെപ്പോലെ വന്നെത്താറുണ്ട് . ചില സുഹൃത്തക്കളില്‍ നിന്നും ലഭിച്ച ചില നാട്ടറിവുകളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് പൂമ്പാറ്റകളെ വീട്ടുമുറ്റത്ത് കൂട്ടമായി എത്തിക്കാനുള്ള ചില ചില്ലറ പ്രയോഗങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ഞാനിപ്പോള്‍ .

കിലുക്കിച്ചെടി

നീലക്കടുവ ( Blue Tiger )എന്ന ഇനത്തില്‍ പെട്ട ശലഭങ്ങള്‍ക്ക് ഈ ചെടി ഏറെ പഥ്യമായാണ് കണ്ടുവരുന്നത് .

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വഴിയോരങ്ങളിലും മറ്റും സുലഭമായി കണ്ടുവരുന്ന കിലുക്കിചെടിയുടെ വിത്തുകള്‍ മുളപ്പിച്ചെടുത്ത ഏതാനുംചെടികള്‍ നമ്മുടെ വീട്ടിനോട് ചേര്‍ന്നുള്ള ചെറിയ പൂന്തോട്ടങ്ങള്‍ക്കരികില്‍ നട്ടുവളര്‍ത്താനുള്ള സന്മനസ്സു കാണിച്ചാല്‍ മാത്രം മതി, വിരുന്നുകാരെപ്പോലെ ശലഭങ്ങളെത്തും. ഒറ്റയായല്ല, കൂട്ടംകൂട്ടമായി,എണ്ണത്തിലേറെ.
കിലുക്കിചെടി അഥവാ ( Cortalaria retusa ) നല്ല സൂര്യപ്രകാശമുള്ളിടങ്ങളിലാണ് നട്ടുവളര്‍ത്തേണ്ടത് .
ഈ ചെടിയുടെ തണ്ടുകളിലും ഇലകളിലും വരെ ശലഭങ്ങള്‍ക്ക് ആവശ്യമായ ആല്‍ക്കലോയിഡുകള്‍ ധാരാളമായും അടങ്ങിയിരിക്കുന്നു .

പെണ്‍ശലഭങ്ങളെ ആകര്‍ഷിക്കുന്നതിനാവശ്യമായ ഫിറമോണ്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തിനാവശ്യമായ ആല്‍ക്കലോയിഡുകള്‍ നക്കി നുണയുന്നതിനായാണ് കിലുക്കിച്ചെടിയില്‍ ചിത്രശലഭങ്ങള്‍കൂട്ടമായിചേക്കേറുന്നതെന്നുവേണം കരുതാന്‍. പ്രത്യുല്‍പ്പാദന പ്രക്രിയയുടെ ഭാഗമായി പൂമ്പാറ്റ കളിലെ ആണ്‍ ശലഭങ്ങളാണ് കൂട്ടമായി ഈ ചെടിയിലെത്തുന്നത് .
ഒരു മീറ്ററോളം പൊക്കം വയ്ക്കുന്ന മനോഹരമായ പുഷ്പങ്ങളുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കിലുകിലുക്കി. ചണ, തന്തലക്കൊട്ടി എന്നും ഇതിന് പേരുകളുണ്ട് .ഒരു പാഴ്ച്ചെടിയായ ഈ സസ്യം പലയിടത്തും അധിനിവേശസസ്യമായാണ് കരുതിപ്പോരുന്നത്. കരിനീലക്കടുവ ശലഭത്തിന്റെ മാതൃസസ്യമാണിത്. കന്നുകാലികള്‍ക്ക് കിലുകിലുക്കി വിഷമാണ്. പച്ചിലവളമായും വിളകള്‍ക്ക് പുതയിടാനും ഉപയോഗിക്കുന്നു. കുരുവില്‍ നിന്നും എടുക്കുന്ന എണ്ണ ഭക്ഷ്യയോഗ്യമല്ലെങ്കിലും ഷാമ്പൂ, ക്രീമുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ ഇലയും പൂവും കറിവയ്കാന്‍ ഉപയോഗിക്കുന്നു.

പല നാടുകളിലെയും നാട്ടുമരുന്നുകളില്‍ ഉപയോഗിച്ചു വരുന്ന ഈ ചെടിയുടെ കുരുക്കള്‍ വിയറ്റ്‌നാമിലെ ആളുകള്‍ വറുത്തുതിന്നാറുണ്ട്. പൂമ്പാറ്റകളുടെ വര്‍ണ്ണ വൈവിധ്യം കൊണ്ട് വീട്ടുമുറ്റം അലങ്കരിക്കാന്‍ നമുക്കാരംഭിക്കാം കിലുക്കിച്ചെടിയുടെ കൃഷിയും പരിപാലനവും ഒപ്പം പ്രചാരണവും . പത്തനതിട്ടയില്‍ നിന്നും ഒരു സുഹൃത്ത് അയച്ചു തരാമെന്നു പറഞ്ഞ ഈ ചെടിയുടെ വിത്തുകള്‍ ഇതുവരെ എനിക്ക് ലഭിച്ചില്ല. അതിനിടയിലാണ് കണ്ണൂര്‍ തില്ലങ്കേരിയിലെ ഷിംജിത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. അത്യപൂര്‍വ്വങ്ങളായ നിരവധി ഔഷധസസ്യങ്ങളുടെ സംരക്ഷനും വിതരണക്കാരനുമാണ് ഷിംജിത്ത് എന്ന യുവാവ്. കിലുക്കിച്ചെടിയുടെ വിത്തുകളും തൈകളും ആവശ്യമുള്ളവര്‍ക്ക് അദ്ദേഹവുമായി ബന്ധപ്പെടാവുന്നതാണ്, ഫോണ്‍ -9447361535.

Share

Leave a Reply

Your email address will not be published. Required fields are marked *