നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യമില്ല

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രതിക്കെതിരേയുള്ള ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് കോടതി പറഞ്ഞു. അതിജീവിത പോലിസിനും കോടതിയിലും നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിക്കെതിരായ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആയതിനാല്‍ ജാമ്യപേക്ഷ പരിഗണിക്കാന്‍ കഴിയില്ലായെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാരും വാദിച്ചു. കേസിലെ പ്രധാന പ്രതിയാണ് പള്‍സര്‍ സുനി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

കുറ്റകൃത്യത്തിന് പണം നല്‍കിയ വ്യക്തി വരെ പുറത്താണെന്നും സുനി മാത്രമാണ് ജയിലിലുള്ളന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. കേസിലെ വിചാരണ നടപടികള്‍ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണയുടെ ഈ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലായെന്ന് വ്യക്തമാക്കിയാണ് ജാമ്യേപക്ഷ തള്ളിയത്.അതേസമയം വിചാരണ ഈ വര്‍ഷം അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായി സമീപിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *