രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇത് നാലാം തവണയാണ് കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ രാഹുലില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് കാണിച്ചായിരുന്നു വെള്ളിയാഴ്ച ഹാജരാകാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയത്. മുന്‍പ് ജൂണ്‍ 13, 14, 15 തീയതികളില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാലാം വട്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഹുലിനും സോണിയയ്ക്കുമെതിരേയുള്ള കേസ് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ എല്ലാ എം.പിമാരോടും ഇന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയാണ്. പോലിസുകാര്‍ ബാരിക്കേഡുകള്‍ വച്ച് ജന്തര്‍ മന്ദറിലേക്കുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് യംഗ് ഇന്ത്യ എന്ന പേരില്‍ നിഴല്‍ കമ്പനി തട്ടിക്കൂട്ടി എന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതി. 90 കോടി രൂപ കടത്തില്‍ മുങ്ങി നില്‍ക്കവെയായിരുന്നു ഇരുവരും ചേര്‍ന്ന് പത്രം ഏറ്റെടുത്തത്. പത്രം ഏറ്റെടുത്ത ഇടപാട് അഴിമതിയും വഞ്ചനയുമാണെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ആരോപണം.

Share

Leave a Reply

Your email address will not be published. Required fields are marked *