മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഞ്ചേശ്വരം കോഴക്കേസില്‍ കെ.സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഞ്ചേശ്വരം: മഞ്ചേശ്വരം കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/പട്ടിക വര്‍ഗ അതിക്രമം തടയല്‍ വകുപ്പു കൂടിയാണ് സുരേന്ദ്രനെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് കേസ്. സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ ഇന്നലെയാണ് ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കെ. സുരേന്ദ്രനാണ് കേസിലെ പ്രധാനപ്രതി.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ.സുന്ദര മാധ്യമങ്ങളിലൂടെ നാമനിര്‍ദേശപ്രത്രിക പിന്‍വലിക്കുന്നതിനുണ്ടായ കാരണം വെളിപ്പെടുത്തിയത്.

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ വി.വി രമേശന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും നേരത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോള്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് കൊടകരയില്‍നിന്ന് കോടികള്‍ പിടികൂടിയ സംഭവം ഉണ്ടായെങ്കിലും കേസ് വേണ്ട രീതിയില്‍ അന്വേഷിക്കപ്പെട്ടില്ല എന്ന ആരോപണവും നിലവിലുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *