നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണം: പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദവും തമ്മില്‍ ഒത്തുനോക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഇതിലൂടെ ദൃശ്യം ചോര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസിലെ ഇതുവരെയുള്ള അന്വേഷണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് സമയം നീട്ടിനല്‍കണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.ഈ മാസം 31നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്ന് കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും വ്യാപ്തി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു.

അനൂപിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനുകളുടെയും കൃത്യമായ വിവരണങ്ങള്‍ ഫോണില്‍ നിന്ന് ലഭിച്ചു. ദൃശ്യങ്ങള്‍ കയ്യിലില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ സീന്‍ ബൈ സീന്‍ ആയി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. അഭിഭാഷകരുടെ ഓഫിസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയതാണ് വിവരണങ്ങള്‍ എന്നാണ് അനൂപ് മൊഴി നല്‍കിയിരുന്നത് എന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഇത് പരിശോധിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *