വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ പഞ്ചസാരയുടെ വിലക്കയറ്റം തടയാന്‍ വേണ്ടി കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഒരു വര്‍ഷം 80 ലക്ഷം മുതല്‍ ഒരു കോടി ടണ്‍ വരെയായി പരിമിതപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതലാണ് നിയന്ത്രണം. നിലവില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 42 രൂപയാണ് പഞ്ചസാരയുടെ ശരാശരി വില. ഇത് ഇനിയും വര്‍ധിക്കാം. ആറ് വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രാജ്യത്ത് പഞ്ചസാരയുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരാണ് ഇന്ത്യ. ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയക്കുള്ളത്. ബ്രസീലിനാണ് ഒന്നാം സ്ഥാനം. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മെയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് രാജ്യം കയറ്റുമതി ചെയ്തത്.

നേരത്തെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിന് ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ധാന്യവില വര്‍ധിച്ചിട്ടും ഗോതമ്പ് കയറ്റുമതി തുടരുന്നതിന് എതിരെ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ഉയര്‍ന്നിരുന്നു. കയറ്റുമതി രാജ്യത്ത ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉള്ളി വിത്തുകളുടെ കയറ്റുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പഞ്ചസാര കമ്പനികളുടെ ഓഹരി വന്‍ തോതില്‍ ഇടിഞ്ഞു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര. കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് 80 ശതമാനം പഞ്ചസാരയും ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും പഞ്ചസാര ഉല്‍പാദിപ്പിക്കുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *